2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

നഷ്ടപെട്ട ചിലങ്ക

ബോംബെയില്‍ നിന്നുള്ള എന്റെ ഡല്‍ഹിയിലേക്കുള്ള മടക്കയാത്ര പെട്ടന്നായിരുന്നു, അതിനാല്‍ ട്രെയിന്‍ ടിക്കറ്റ്‌ മുന്‍ കൂട്ടി തരപ്പെടുത്തുവാന്‍ പറ്റിയില്ല, എങ്കിലും യാത്രയാക്കാന്‍ വന്ന സുദര്‍ശന്‍ ധൈര്യം പകര്‍ന്നു.

റെയില്‍വേ സ്റ്റേഷന്‍ എനിക്കെപ്പോഴും ഒരു നിലക്കാത്ത നാടകമായാണ് തോന്നാറ് , ഒരുപാടു കഥാ പാത്രങ്ങളുള്ള നാടകം. വി ടി സ്റ്റേഷന്റെ മുഖ്യ കവാടത്തില്‍ എത്തിയപ്പോള്‍ യവനിക ഒയര്‍ന്നതായും സ്റ്റേജില്‍ കാല്‍ കുത്തിയതായും തോന്നി , യാത്രക്കാരനായി അഭിനയിക്കുന്ന എനിക്ക് മറ്റു കഥാപാത്രങ്ങളുടെ ആരവങ്ങളും, പശ്ചാത്തല സംഗീതമായ തീവണ്ടിയുടെ താളത്തോടെയുള്ള കിതപ്പും കുറച്ച് അസ്വസ്ഥതയാണ് ഉണ്ടാക്കിയത് , ആദ്യമായ് സ്റ്റേജില്‍കയറിയ പുതുമുഖ നടനെപ്പോലെ .....

സുദര്‍ശന്‍ എന്നെ ഒരു ടെലഫോണ്‍ ബൂത്തിന്റെടുത്ത് നിര്‍ത്തിയിട്ട്‌ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞു . ബൂത്തിന്നുള്ളില്‍നിന്നും ഒരു പെണ്‍ കുട്ടിയുടെ ഭീഹാറിലെ ഒരു ഗ്രാമീണ ഭാഷയിലുള്ള കൊഞ്ചലും, പരിഭവവും നിറഞ്ഞ നിര്‍ത്താതെയുള്ള സംസാരം ബൂത്തിന്റെ വാതിലിലുടെ പുറത്തേക്കു വന്നു. പുറത്ത് ഫോണിനായി കാത്തു നില്‍ക്കുന്നവരുടെ മുഖത്തെ നീരസം പ്രകടമായിരുന്നു .

സൂര്യന്‍ ഇന്നത്തെ ജോലി മതിയാക്കി ചന്ദ്രന്നു വഴിമാറികൊടുത്തു, ചന്ദ്രന്റെ വരവിനെ ഇളംകാറ്റ് സ്വാഗതം ചെയ്തു, കാറ്റിന് സ്റ്റേഷന്റെ മണമുണ്ടായിരുന്നു, മലിനമായ ഇരുമ്പിന്റെ മണം, ഫ്ലാറ്റ്ഫോമില്‍ ഭിക്ഷ എടുത്തും എച്ചില്‍ ഭക്ഷണത്തിനു പിന്നാലെ ഒടുന്നവരുടെ നിറവും മണവും ഇരുമ്പിന്റെതാണ് , തുപ്പലും , വിസര്‍ജ്യവും ഏറ്റുവാങ്ങുന്ന ഇരുമ്പിന്റെത് .സ്റ്റേഷനില്‍ ഒരു കൂട്ടം യാത്രക്കാര്‍ അവരുടെ ലക്ഷ്യത്തിലെത്തുവാന്‍ തിരക്ക് കൂട്ടുന്നു , മറ്റു ചിലര്‍ സ്റ്റേഷന്റെ ഇരുമ്പ് തൂണിനു ചുറ്റും തങ്ങളുടെ ഭാണ്ടത്തിനുമേല്‍ തല ചായ്ചു തങ്ങളുടെ ലക്ഷ്യവും കാത്തു കിടക്കുന്നു, ഒരു ലക്ഷ്യവുമില്ലാത്ത ആള്‍ക്കാര്‍ എങ്ങും പോകാനില്ലാതെ അവിടെ തന്നെ നേരം വെളുപ്പിക്കുന്നു.

സുദര്‍ശന്‍ വന്നു , ഒപ്പം ഒരു മറാത്തി പയ്യനുമുണ്ടായിരുന്നു കൂടെ, സുദര്‍ശന്റെ നെറ്റിയില്‍ വിയര്‍പ്പിന്‍ തുള്ളികള്‍ കണ്ടു, പയ്യന്റെ സഹായത്തോടെ സുദര്‍ശന്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ തരപ്പെടുത്തിയിരുന്നു, പയ്യന് ടിക്കറ്റിന്റെ കാശും കമ്മിഷനും കൊടുത്തു ,അവന്‍ നന്ദി സൂചകമായി തലയാട്ടി .

രാത്രി ഒന്‍പതു മണിക്കാണ് ട്രെയിന്‍ ,ഇപ്പോള്‍ ഏഴു മണി ആയതേയുള്ളൂ , സുദര്‍ശന്‍എന്നെയും കൂട്ടി സ്റ്റേഷന് പുറത്തിറങ്ങി , എന്റെ ആഗ്രഹപ്രകാരം ബാര്‍ ലക്ഷ്യമാക്കി നടന്നു, മങ്ങിയ പ്രകാശമുള്ള ബാറിന്റെ ഒഴിഞ്ഞ ഭാഗത്ത് ഞങ്ങള്‍ ഇരുന്നു....ഒപ്പം ബിയറിനു ഓര്‍ഡര്‍ ചെയ്തു, ഒരു സ്ത്രീ രണ്ടു തണുത്ത ബിയറും ഒരു പാത്രത്തില്‍ കടലയും കൊണ്ടുവന്നു, ബിയര്‍ കുപ്പിയുടെ മുകളില്‍ വെള്ളതുള്ളികള്‍ ഉണ്ടായിരുന്നു, സുദര്‍ശന്റെ നെറ്റിയില്‍ ഉണ്ടായിരുന്ന വെള്ളതുള്ളികള്‍ പോലെ.... ഗ്ലാസില്‍ നുരഞ്ഞു പൊങ്ങിയ ബിയര്‍ മെല്ലെ ചുണ്ടോടടുപ്പിച്ചു, അതിലെ ഓരോ തുള്ളികളും ശരിരത്തിന്റെ ഓരോ ഭാഗത്തേക്കും ഓടിക്കയറി , ബിയറിന്റെ എണ്ണം കൂടിവന്നു ... എന്റെ ആത്മാവിന്റെ രൂപവും ഭാവവും മാറിത്തുടങ്ങി, എന്നെ ഭയമില്ലാത്തവനാക്കി , എനിക്ക് എല്ലാവരോടും അകമഴിഞ്ഞ സ്നേഹം തോന്നി, എന്റെ ദുഃഖങ്ങള്‍ കണ്ണീര്‍ നനവില്‍ ഉടക്കിനിന്നു,എന്റെ മുടിയിഴകളിലുടെ ആരെങ്കിലും സ്നേഹത്തോടെ കൈവിരല്‍ ഓടിക്കുന്നതായി സ്വപ്നം കണ്ടു.

സുദര്‍ശന്‍‍,ഒന്ന്‍ തട്ടിയപ്പോള്‍ സ്വപ്‌നങ്ങള്‍ എന്നെ തനിച്ചാക്കി , വരു‌ ...എട്ടുമണി കഴിഞ്ഞിരിക്കുന്നു , സുദര്‍ശന്‍‍,വിളിച്ചു, അവന്‍ എന്നെ ട്രെയിനില്‍ ഇരുത്തി , യാത്ര പറഞ്ഞു തിരികെ പോയി. തുടക്കത്തിലുള്ള ജനാലക്കരികിലുള്ള സീറ്റ്‌ ആയിരുന്നു എനിക്ക് , സീറ്റ്‌ എനിക്ക് ഇഷ്ടപെട്ടവയായിരുന്നു,യാത്രക്കാര്‍ നടന്നുപോകുന്ന വഴിവക്കില്‍ തന്നെ ആയിരുന്നെങ്കിലും സീറ്റില്‍ എന്തോ ഒരു സ്വകാര്യത കിട്ടാറുണ്ട് , എന്നെ കൂടാതെ എന്റെ എതിര്‍ വശത്ത് ഒരാള്‍ മാത്രമേ ഇരിക്കുകയുള്ളു‌ , നിവര്‍ത്തിയിട്ട സീറ്റില്‍ കാല്‍ മടക്കി സീറ്റില്‍ ചാരിയിരുന്നു , എന്റെ നേരെ എതിര്‍വശത്ത് ഒരു പെണ്‍കുട്ടിയായിരുന്നു , അവള്‍ ഒന്നും ശ്രദ്ധിക്കാതെ ജനാല വഴി പുറത്തേക്കു തന്നെ നോക്കിയിരുന്നു ..., ഇളം കറുപ്പാണെങ്കിലും നല്ല അഴകുള്ള മുഖം , ഒരു പതിനഞ്ചോ , പതിനാറോ വയസ്സ് പ്രായം തോന്നും , അവള്‍ എന്നെ ശ്രദ്ധിച്ചില്ലെങ്കിലും ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു, ഒരു രവിവര്‍മ ചിത്രം ആസ്വദിക്കുന്നതുപോലെ പോലെ .
ഇളം കാറ്റ്‌ ഇരുമ്പിന്റെ മണവുമായി വന്നു, അത് ക്രമേണ കുറഞ്ഞു വന്നു , വണ്ടി നീങ്ങി തുടങ്ങി ...പുറം കാഴ്ചകള്‍ കുറഞ്ഞു വന്നു , പുറത്തേക്കു നോക്കിയിരിക്കുന്ന പെണ്‍ കുട്ടിക്ക് കാഴ്ചകള്‍ കാണാനില്ലാതെ ആയി , എങ്കിലും അവള്‍ ഇടക്ക് പുറത്തേക്കും പിന്നിട് അകത്തിരിക്കുന്ന മറ്റു യാത്രക്കാരെയും ശ്രദ്ധിച്ചു തുടങ്ങി , എന്നെ മനപുര്‍വ്വം നോക്കിയില്ല ! എനിക്ക് എന്നോടു കുറ്റബോധം തോന്നി , ഞാന്‍ കാരണം അവള്‍ക്കു സ്വതന്ത്രമായ് ഇരിക്കുവാന്‍ കഴിയുന്നില്ലല്ലോ .
എന്റെ കണ്ണുകളെ ഞാന്‍ ശാസിച്ചു , പുറത്തേക്കു നോക്കിയിരുന്ന എന്റെ മുഖം അപ്രതിഷിതമായ് പെയ്ത ചാറല്‍മഴ വെള്ളം തളിച്ചു. കു‌രിരുട്ടില്‍ ദാഹിച്ചു വലഞ്ഞ എനിക്ക് അപ്രതിക്ഷിതമായ് കിട്ടിയ മഴയും ഒപ്പം ആകാശത്തില്‍ നിന്നും നക്ഷത്രങ്ങള്‍ ഇറങ്ങി വന്നു റാന്തല്‍ വിളക്കായ് വെളിച്ചം കാണിച്ചു തന്നത് പോലെയും അവളുടെ മുഖത്ത് ചെറു പുഞ്ചിരി വിടര്‍ന്നു . സീറ്റിന്റെ അറ്റത്ത്‌ നിന്നും കൈപത്തി സീറ്റില്‍ അമര്‍ത്തി മുന്‍പോട്ടു വന്നു ചോദിച്ചു , ആപ് കിതര്‍ ജാ രഹാ ഹേ?...[ നിങ്ങള്‍ എവിടേക്ക് പോകുന്നു ? ] ഒരു നിമിഷം സ്തംഭിച്ചു !!.. വണ്ടിയുടെ ചുളം വിളി ശരീരത്തിലുടെ കയറിയിറങ്ങി പോയി , ഒരിക്കലും പ്രതിക്ഷിച്ചില്ല അവള്‍ പുഞ്ചിരിക്കുമെന്നോ.... എന്തെങ്കിലും ചോദിക്കുമെന്നോ , ഞാന്‍ മറുപടി പറഞ്ഞു , ദില്ലിയിലേക്കാണ് ... നിങ്ങള്‍ എവിടെക്കാണ്‌ ? ഞാന്‍ തിരിച്ചു ചോദിച്ചു...മേം ഭി ദില്ലി മേം ജാ രഹാ ഹെ [ ഞാനും ദില്ലിക്ക് പോകുന്നു ]അന്യോന്യം അറിയാനുള്ള വെമ്പലില്‍ മനസ്സുകള്‍ തുറന്നു, അലങ്കാരങ്ങളില്ലാത്ത അവളില്‍ സംസാരത്തിന്റെ ചെപ്പ് തുറന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പവിഴ മുത്ത്‌ ഞാന്‍ കണ്ടു!, നീണ്ട മുഖവും , നീണ്ട കൈകാലുകളും, നീണ്ട ശരിരവും , നീണ്ട മുടിയുമുള്ള അവളില്‍ നിന്ന് നിഷ്കളങ്കയായ ഒരു വായാടി പെണ്‍ കുട്ടിയെ ഞാന്‍ തിരിച്ചറിഞ്ഞു ,
ഞാന്‍ അവളുടെ പേര് ചോദിച്ചു,
മേരാ നാം ഊര്‍മിള ഹെ ..... ആപ് കാ നാം ?[ എന്റെ പേര് ഊര്‍മിള .... നിങളുടെ പേര് ?] അവളുടെ ചോദ്യവും ഉത്തരവും ഒന്നിച്ചായിരുന്നു.
സുരേഷ് ഞാന്‍ മറുപടി പറഞ്ഞു ... പിന്നെയും ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു ...അവള്‍ പറഞ്ഞ വഴികളിലുടെ ഞാന്‍ സഞ്ചരിച്ചു .

ഊര്‍മിളയും അവളുടെ മാമനും ബോംബയില്‍ പോയതാണ് , നൃത്തം വളരെ ഇഷ്ടപെടുന്ന ഊര്‍മിളക്ക് ദാന്ടി‍യ റാസ്‌ എന്ന മഹാരാഷ്ട്രയിലെ ഒരു ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ പോയതാണ് ,ഭാവിയില്‍ നല്ലൊരു നര്‍ത്തകി ആവണമെന്നും അതിനായി പരിശ്രമിക്കുമെന്നും അവള്‍ പറഞ്ഞു .

അവളുടെ ആഗ്രഹത്തെ ഞാന്‍ പ്രകിര്‍ത്തിച്ചു ആശംസകള്‍ നേര്‍ന്നു, നൃത്തം പഠിക്കണമെന്നും ഉപദേശിച്ചപ്പോള്‍ അവള്‍ പുഞ്ചിരിച്ചു , മഷിയിട്ട അവളുടെ കണ്ണുകള്‍ തിളങ്ങി, കാലുകളില്‍ ചിലങ്ക അണിഞ്ഞു , മുഖത്ത് ചായം തേച്ചു , ആടയാഭരണങ്ങള്‍ അണിഞ്ഞു , കാലുകള്‍ ചലിച്ചു തുടങ്ങി, കൈകളില്‍ മുദ്രയും, മുഖത്ത് ഭാവങ്ങളും മാറി ...മാറി വന്നു. അവള്‍ക്കു ചുറ്റും തീ കുണ്ഡം പ്രത്യക്ഷപെട്ടു , തീ നാളങ്ങള്‍ അവളെ വാരിപ്പുണര്‍ന്നു വികൃതയാക്കി, കല്‍ക്കരി കൂംബാരങ്ങല്കിടയില്‍നിന്നും ചിലങ്കയുടെ ശബ്ദം ഉയര്‍ന്നു വന്നു.

മൌനിയായിരിക്കുന്ന എന്നെ കൈകൊണ്ട് ആഗ്യം കാണിച്ച് അവള്‍ ചോദിച്ചു, എന്തെ ഒന്നും മിണ്ടാത്തത്‌ ? വിഷയങ്ങള്‍ അവള്‍ തന്നെ തിരഞ്ഞെടുത്തു, ആപ് ക്യാ കാം കര്‍താ ഹെ?[ താങ്കള്‍ എന്ത് ജോലിയാണ് ചെയ്യുന്നത് ?] ഞാനൊരു കലാകാരനാണ്, വരയാണ് എന്റെ തൊഴില്‍....അവളുടെ മുഖത്ത് കൌതുകഭാവം പ്രത്യക്ഷപ്പെട്ടു, ഞാന്‍ പറഞ്ഞു തിരും മുന്‍പേ അവള്‍ ചോദിച്ചു, മേരാ തസ് വീര്‍ ബനാഒഗെ? [ എന്റെ ചിത്രം വരക്കുമോ?] മേരാ ഫോണ്‍ നമ്പര്‍ ആപ് കോ ദുംഗാ [ എന്റെ ഫോണ്‍ നമ്പര്‍ താങ്കള്‍ക്ക് തരാം ] പ്ലീസ് ....പ്ലീസ് ....ജരുര്‍ ബനാകെ ദേനാ ...ടിക്‌ ഹെ .
[തീര്‍ച്ചയായും ഉണ്ടാക്കിത്തരണം ] ഞാന്‍ വരക്കാമെന്ന് ഉറപ്പുകൊടുത്തു.
നിലക്കാത്ത സംസാരത്തിനിടയില്‍ പെട്ടെന്ന് ഒരു മൌനം!.....പിന്നെ കുസൃതി ചിരിയോടെ ഒരു കൈകൊണ്ട് വായ അല്പം മറച്ചുകൊണ്ട് സ്വകാര്യമായി പറഞ്ഞു ....മേം ആപ് കോ ജുട് ബോലാ ത്താ, മേരാ നാം ഊര്‍മിള നഹി ഹെ, മേരാ നാം ക്ഷമാ ഹെ [ ഞാന്‍ നിങ്ങളോട് നുണയാണ് പറഞ്ഞത് , എന്റെ പേര് ഊര്‍മിള എന്നല്ല !, എന്റെ പേര് ക്ഷമ എന്നാണ് ]ഞാന്‍ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല , ഒരു അപരിചിതനോട് പറഞ്ഞ നുണ മാത്രം ...ഇപ്പോള്‍ ഞാന്‍ അവള്‍ക്കു അപരിചിതനല്ല. വണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഒരു താരാട്ട് പാട്ടായി, ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞു തുടങ്ങി , വളരെ നിശബ്ദമായ അന്തരിക്ഷം ...ജനലിലുടെ അവളുടെ മുഖത്ത് വഴിവിളക്കുകള്‍ സ്വര്‍ണം പൂശി , കുറേ മൌനത്തിന്നുശേഷം അവള്‍ അഗ്യ ഭാഷയില്‍ ഉറക്കം വരുന്നെന്നും , ഉറങ്ങുവാന്‍ പോകുകയാണെന്നും പറഞ്ഞു . എന്റെ സീറ്റിന്റെ പുറകിലുള്ള മുകളിലുള്ള ബെര്‍ത്തിലേക്ക് അവള്‍ ശുഭരാത്രി പറഞ്ഞു കിടക്കുവാന്‍ പോയി, ഇപ്പോള്‍ വണ്ടിയുടെ താരാട്ട് പാട്ട് മാത്രം കേള്‍ക്കാം ,ക്രമേണ അതും നിലച്ചു. ഇന്നലെ രാത്രിയില്‍ നല്ലൊരു സ്വപ്നം കണ്ട ഉന്മേഷത്തോടെ രാവിലെ എഴുന്നേറ്റു ,ദിനചര്യക്ക് ശേഷം വീണ്ടും എന്റെ ഇരിപ്പിടത്തില്‍ ഇരുന്നു ആരുടെയോ കാല്‍പാദം കാതോര്‍ത്തു , ഇന്നലെ കണ്ടത് സ്വപ്നമല്ല ...സത്യമായിരുന്നു !. പാറി പറന്ന മുടികളുമായ് ക്ഷമ വാഷ്‌ ബെയ്സിന്റെ അടുത്തു പ്രത്യക്ഷപെട്ടു , മുഖം കിഴ്പോട്ടാക്കി, കഴുകിയതിനുശേഷം കണ്ണാടിയില്‍ നോക്കി മുഖമുയര്‍ത്തി . ഞാന്‍ വരച്ച ക്ഷമയുടെ പോര്‍ട്രൈറ്റ്‌ ചില്ലിട്ട് തൂക്കിയതുപൊലെ തോന്നിപ്പിച്ചു , മുഖം കഴുകി പോയ ക്ഷമയെ പിന്നെ കണ്ടില്ല!. രാവിലെ പത്തുമണി കഴിഞ്ഞുകാണും, ക്ഷമ പിന്നെയും വന്നു മടക്കാതെ നിവര്‍ത്തിയിട്ടിരിക്കുന്ന സീറ്റില്‍ അവള്‍ പഴയ സ്ഥലത്തുതന്നെ ഇരുന്നു, പരിഭവത്തൊടെ ഞാന്‍ ചോദിച്ചു ..എന്തെ രാവിലെ വരാതിരുന്നത് , ഉത്തരം പതിഞ്ഞ സ്വരത്തിലായിരുന്നു, മാമന്‍ കൂടെ ത്തന്നെ ഉണ്ടായിരുന്നു. വണ്ടി ദില്ലിയിലേക്ക് അടുത്തുകൊണ്ടിരുന്നു , ഒരു രണ്ടു മണിക്കൂര്‍ യാത്രയെ വേണ്ടിവരികയുളു‌. ക്ഷമ വാക്കുകള്‍ക്കായ് പരതി, മുഖം ഉയര്‍ത്തിയില്ല, ഒന്നും സംസാരിച്ചില്ല!. വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.അണപൊട്ടി ഒഴുകിയ വെള്ളം പോലെ ഒരു കുടുംബം ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക്‌ പാഞ്ഞടുത്തു! അവര്‍ഞങ്ങളുടെ മധ്യത്തില്‍ ഇരിക്കുമെന്ന് മുന്കുട്ടി കണ്ട ക്ഷമ എന്റെ അടുത്തേക്ക് അധികാരത്തോടെ നീങിയിരുന്നു, തളര്‍ന്ന ചിറകുള്ള കുരുവി കൈ കുമ്പിളില്‍ വന്നിരുന്നതുപോലെ , കുരുവിക്ക് പേടിയില്ലായിരുന്നു, വാനോളം പറക്കണമെന്നു ആഗ്രഹിച്ച കുരുവിയുടെ ചിറകിന്നു ശക്തി പോരായിരുന്നു, മാത്രവുമല്ല, ആകാശം നിറയെ നീണ്ട മുര്‍ച്ചയുള്ള കൊക്കുകളുള്ള പക്ഷികള്‍ ഒണ്ട്. അതിനാല്‍ കുരുവിക്ക് എന്റെ കൈകളില്‍ നിന്നു പറന്നു ഒയരാന്‍ മനസ്സുവന്നില്ല!, എങ്കിലും കുരുവിക്ക് പോകാതെ പറ്റില്ല!. വണ്ടി ദില്ലി നിസാമുദ്ദിന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു....ഞങ്ങളുടെ ഒപ്പം ഇരിക്കുന്ന കുടുംബം വണ്ടിയുടെ ശബ്ദത്തെ കിഴ്പെടുത്തി. എങ്കിലും എവിടെയോ ഒരു നെഞ്ചിടിപ്പിന്റെ ശബ്ദം കേള്‍ക്കാം!. യാത്രക്കാര്‍ അവരുടെ ബാഗുകള്‍ അടുക്കിവച്ചുതുടങ്ങി, ഞാന്‍ ‍ക്ഷമയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയില്ല!,അല്ല വാങ്ങാന്‍ കഴിഞ്ഞില്ല, കുറച്ചു സമയമായി അവളെ കാണുന്നുമില്ല!, അവള്‍ പോകാനുള്ള തയ്യറെടുപ്പിലായിരിക്കും, നിസാമുദ്ദിന്‍ എന്ന മഞയില്‍ കറുത്ത അക്ഷരം തെളിഞ്ഞുവന്നു, ക്ഷമയെ കണ്ടില്ല!, അവളുടെ മാമന്‍ അടുത്തുതന്നെ ഉണ്ടായിരിക്കും , ഞാന്‍ ബാഗ്‌ തോളത്തിട്ടു , പെട്ടെന്ന് ക്ഷമ ഒരു പെന്നുമായ് വന്നു, അവളുടെ ശരിരം കിതപ്പോടുകൂടി ഉയര്‍ന്നും , താഴ്നുമിരുന്നു,ഇത്രയും സമയമായിട്ടും ഫോണ്‍നമ്പര്‍ വാങ്ങാതിരുന്നതിന്നു എന്നെ സ്നേഹത്തോടെ ശാസിച്ചു , കടലാസിന്നു വേണ്ടി പരതിയില്ല, അവള്‍ എന്റെ കൈ വെള്ളയില്‍ നമ്പര്‍ കുറിച്ചു തന്നു.ചിലങ്കയുടെ താളം ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല! അത് എന്നില്‍ നിന്നും അകന്നു പോയിരിക്കുന്നു.


ദിനങ്ങളുടെ താളുകള്‍ മറിഞ്ഞുകൊണ്ടിരുന്നു...ഒരു ദിവസം ക്ഷമ തന്ന നമ്പറില്‍ ഫോണ്‍ ചെയ്തു!മറു ഭാഗത്തുനിന്നും ഒരു യുവാവിന്റെ ഗൌരവത്തിലുള്ള ശബ്ദം.. കോന്‍ ഹേ ? [ ആരാണ് ? ], സുരേഷ് ......, കോന്‍സാ സുരേഷ്? [ ഏതു സുരേഷ് ? ]സുരേഷ് എന്ന പേരുകേട്ടപ്പോള്‍ അടുത്തുണ്ടായിരുന്ന ക്ഷമ വാശി കാണിക്കുന്ന കുട്ടിയെ പോലെ പറഞ്ഞു , ഭയ്യാ മേരെലിയെ ഫോണ്‍ ഹേ .... കലാകാര്‍ ഹേ , മേരാ തസ് വീര്‍ ബനായകാ.[ ചേട്ടാ എനിക്കാണ് ഫോണ്‍ ....ഒരു കലാകാരനാണ് , എന്റെ ചിത്രം വരച്ചുതരും ]സംസാരത്തിന്നു ചിലങ്കയുടെ താളം ഉണ്ടായിരുന്നു, ഞാന്‍ അധികം സംസാരിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല , ചിത്രം വരച്ചുതരാമെന്നു വീണ്ടും വാക്കുകൊടുത്തു.. ഫോണ്‍ വെച്ചു.

ദിവസങ്ങളും ആഴ്ചകളും പുതിയ അനുഭവങ്ങള്‍ തന്നു. ക്രമേണ ക്ഷമയുടെ ചിലങ്കയുടെ ശബ്ദം അകന്നകന്നുപോയി ...., നാളെയെ കുറിച്ചുള്ള ചിത്രങ്ങള്‍ കാന്‍വാസില്‍ വരക്കുവാന്‍ ശ്രമിച്ചു, കാന്‍വാസും ചായവും ബ്രഷും ഉണ്ടായിട്ടും ചില ചിത്രങ്ങള്‍ പൂര്‍ത്തിയായില്ല! എങ്കിലും വരച്ചു കൊണ്ടേയിരുന്നു... സ്നേഹത്തിന്റെ പ്രതീകമായ പല വര്‍ണ്ണങ്ങളും കൂട്ടി കുഴച്ചിട്ടും പൂര്‍ണതയുള്ള ഒരു വര്‍ണ്ണവും കണ്ടെത്താന്‍ കഴിഞ്ഞില്ല! രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു!, വീണ്ടും ബോംബയില്‍ പോകുവാന്‍ അവസരമുണ്ടായി. ഒരു പെയിന്റിംഗ് എക്സിബിഷന്‍ കാണുവാന്‍ പോയതായിരുന്നു, രാവിലെ മുതല്‍ വൈകുന്നേരം വരെ ആര്‍ട്ട്‌ ഗാലറിയില്‍ ചിലവഴിച്ചു , രണ്ടുവര്‍ഷം മുന്‍പ് ബോബയില്‍നിന്നും ദില്ലിയിലേക്ക് തിരിച്ചുപോയ അതെ ട്രെയിനിലാണ് ഇന്നും പോകുന്നത് , ഇപ്പോള്‍ സമയം ആറുമണി, ഒരു ബിയറു കുടിക്കാമെന്ന് മനസ്സ് പറഞ്ഞു , സുദര്‍ശന്‍ എന്നെയും കൂട്ടി പോയ അതേ ബാറില്‍ തന്നെ പോയി , പക്ഷേ ഇന്ന് ഞാന്‍ തനിച്ചാണ് , സുദര്‍ശന്‍ ഗള്‍ഫിലേക്ക് പോയി. ബാറിനു നല്ല മാറ്റം സംഭവിച്ചിടുണ്ട് ! ശാന്തമായിരുന്ന ബാറിനു പകരം ത്രസിപ്പിക്കുന്ന ശബ്ദ കൊലാഹലങ്ങലുള്ള ബാര്‍ . മിക്ക ഭാഗങ്ങളിലും ചെറിയ ഇരുട്ടായിരുന്നു, ഞാന്‍ ഒഴിഞ്ഞ ഭാഗത്ത്‌ ഇരുന്നു , അവിടെ ഒരു സ്റ്റേജില്‍ അര്‍ദ്ധ നഗ്നയായി പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു, അവര്‍ ആറ് പെണ്‍കുട്ടികള്‍ നിരയായി സ്റ്റേജില്‍ ഇരിക്കുന്നു, അതില്‍ രണ്ടുപേര്‍ മാത്രം എഴുന്നേറ്റു ഡാന്‍സ് ചെയ്യുന്നു. മദ്യത്തിന്റെ ലഹരിയില്‍ ചിലയാളുകള്‍ പണത്തിന്റെ നോട്ടുകള്‍ വാരിയെറിയുന്നു... മറ്റു ചിലര്‍ സ്റ്റേജില്‍ ഇരിക്കുന്ന പെണ്‍കുട്ടികളോട് കുശലം പറയാനും ഫോണ്‍ നമ്പര്‍ കൈമാറാനും മത്സരിക്കുന്നു!കണ്ണുകള്‍ സ്റ്റേജില്‍ ഓടിനടക്കവേ... പരിചിതമായ ഒരു മുഖത്തേക്ക് കണ്ണുകള്‍ ഉടക്കിനിന്നു, കണ്ടത് സത്യമാവല്ലേ എന്ന പ്രാര്‍ത്ഥനയോടെ സ്റ്റേജിന്റെ അടുത്തേക്ക് ഓടി...ചിലങ്കയില്ലാത്ത നര്‍ത്തകിയെ അടിമുടി നോക്കി, ക്ഷമയായിരുന്നു നര്‍ത്തകി, മുഖത്ത് പുഞ്ചിരിയില്ല!, കണ്ണുകളില്‍ പഴയ നിഷ്കളങ്കതയില്ല!, ഞാന്‍ അവളുടെ നേരെ കൈ നീട്ടി, ഒരു യാചകനെ പോലെ, അവള്‍ എന്റെ കൈ വെള്ളയില്‍ നമ്പര്‍ കുറിച്ചിട്ടു!..
ഒരു പുതിയ ഫോണ്‍ നമ്പര്‍.

1 അഭിപ്രായം:

  1. ഈ സുരേഷ് എന്നാ വ്യക്തി നിങള്‍ തന്നെയല്ലേ? എന്തായാലും കഥ നല്ല രസമുണ്ട്

    മറുപടിഇല്ലാതാക്കൂ